പരവൂർ: ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.
കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴിതിരിച്ചുവിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്.
തൽക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ ഏറ്റവും പ്രധാനം. അത് ഉടൻതന്നെ ബാങ്കിംഗ് നടപടികളിലേക്ക് നയിക്കും.കേന്ദ്ര സർക്കാരിന്റെ ഡേറ്റ പ്രകാരം ഒരു ഇര 1930 ഹെൽപ്പ് ലൈൻ നമ്പർ അല്ലെങ്കിൽ ഓൺലൈൻ സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ് വേൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തൽസമയ അലർട്ടുകൾ സ്വയമേവ അയക്കും. സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും തടയാനോ മരവിപ്പിക്കാനോ ഇതു വഴി സാധ്യമാക്കും.